Thursday, October 12, 2006

ചന്ദനവളയിട്ട കൈകള്‍.......(ചെറുകഥ)




ന്ദന വളയിട്ട കൈകൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍.....
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി.......

ടീവിയില്‍ നല്ലൊരു ലളിതഗാനം ഉച്ചത്തില്‍പ്പാടുന്നു.ശബ്ദം കേട്ടിട്ടാണ് നന്ദന്‍ മേനോന്‍ സ്വീകരണ മുറിയിലേക്കു വന്നത്‌.ടീ. വി കണ്ടുകൊണ്ടിരുന്ന ചെറുമകനെക്കാണാനില്ല.'വിഷ്ണുവിന്റെ ചെലനേരത്തെ ശീലങ്ങള്‍ കണുമ്പോള്‍...'ദേഷ്യപ്പെട്ട്‌ ടീ. വി ഓഫ്‌ ചെയ്യാന്‍ ഭാവിയ്ക്കുകയായിരുന്നു മേനോന്‍.ഇത്‌ ആദ്യത്തെ തവണയല്ല.ടീ. വി വച്ചിട്ട്‌ ഗ്രൌണ്ടില്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ പോകുന്നത്‌ ഒരു സ്ഥിരം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.വാരാന്ത്യമായതുകൊണ്ട്‌ വിഷ്ണുവിന്റെ സ്കൂളവധിയാണ്.മേനോന്‍ ആ പാട്ട്‌ വീണ്ടും ശ്രദ്ധിച്ചു. നല്ല സംഗീതവും വരികളും,റേഡിയോവില്‍ പണ്ടു വരുമായിരുന്ന എം.ജി രാധാകൃഷ്ണന്റ്റേയും പെരുമ്പാവൂരിന്റേയുമൊക്കെ ഗാനങ്ങളെ ഓര്‍മ്മിപ്പിച്ചു.ടി. വി ഓഫാക്കാതെ അയാള്‍ സോഫയിലിരുന്ന് പാട്ടു ശ്രദ്ധിച്ചു.ആയിരിപ്പില്‍ മോട്ടോര്‍ ഓഫാക്കുന്ന കാര്യം എന്നതേയും പോലെ മറന്നിരുന്നു.

രുമകളുടെ ശകാരം കേട്ടുകൊണ്ടാണ് അയാള്‍ ചിന്തയില്‍ നിന്ന് മുക്തനായത്‌. പാട്ട്‌ എപ്പോഴോ തീര്‍ന്നിരുന്നു."അച്ഛനോട്‌ ഞാനിതെത്രാമത്തെ തവണയാ മോട്ടോര്‍ ഓഫാക്കാന്‍ മറക്കല്ലേ എന്നു പറയുന്നത്‌.അച്ഛനിവിടൊന്നുമല്ലേ?". മേനോന്‍ നിന്നു പരുങ്ങി.നോട്ടത്തിന്റെ കാഠിന്യം ഒട്ടു കുറയ്ക്കാതെ തന്നെ രേവതി അച്ഛനെ നേരിട്ടു. ഒടുവില്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്‌ അവള്‍ പിന്‍‌വാങ്ങി.ദേഷ്യപ്പെട്ട്‌ ടീ.വി ഓഫാക്കി അയാള്‍ സോഫയിലേക്ക്‌ തളര്‍ന്നിരുന്നു.ഭാര്യ അടുക്കളയിലെവിടെയോ ആണ്. അയാള്‍ക്ക്‌ മനസ്സിലെവിടെയോ ഒരു ചെറു നീറ്റലനുഭവപ്പെട്ടു.ഒറ്റ മകനേയുള്ളു,അവനിപ്പോള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. രേവതിയെ മരുമകളായി ഈ വീട്ടില്‍ കൊണ്ടു വന്നിട്ട്‌ പതിമ്മൂന്നു വര്‍ഷമാകുന്നു.സ്നേഹക്കുറവൊന്നുമില്ല,തന്റേയും ഭാര്യയുടേയും സകല കാര്യങ്ങളും അവള്‍ നോക്കും. പക്ഷേ പലപ്പോഴും പരുഷമായി സംസാരിയ്ക്കുക എന്നത്‌ അവളുടെ ഒരു കുഴപ്പമാണ്.എളുപ്പം ദേഷ്യം വരുകയും ചെയ്യും. അവളുടെ കയ്യില്‍ നിന്ന് ശകാരം ഇതാദ്യവുമല്ല.എന്നാലും......പ്രായത്തിന്റെയാവും എവിടെയെങ്കിലുമിരുന്നാല്‍ അവിടെത്തന്നെയിരുന്നുപോകും. വയസ്സ്‌ അറുപത്തിനാലാകുന്നു,ഓര്‍മ്മപ്പിശക്‌ കുറേശ്ശെയൂണ്ട്‌.ശാസിയ്ക്കുമ്പോള്‍ ശത്രുവിനോടെന്ന മട്ടിലാണവള്‍ സംസാരിയ്ക്കുക.എയര്‍ ഫോഴ്സിലായിരുന്നു,വിരമിച്ചിട്ട്‌ അധികമായില്ല. ഇന്നേ വരെ മറ്റുള്ളവര്‍ ബഹുമാനത്തോടെയേ സാംസാരിച്ചിട്ടുള്ളൂ. ചിട്ടയോടെ വളര്‍ത്തിയിരുന്നതുകൊണ്ട് മകന്‍ എതിര്‍‌ത്തൊന്നും പറഞ്ഞിരുന്നില്ല.രേവതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചെറുപ്പം മുതലേ അവളല്‍പ്പം മുന്‍ശുണ്ഠിയാണെന്ന് അവളുടെ അച്ഛനുമമ്മയും തമാശ മട്ടില്‍ പെണ്ണു കാണുമ്പോഴേ സൂചിപ്പിച്ചിരുന്നു.പരാതി പറയാനോ തിരിഞ്ഞു നിന്ന് വഴക്കു കൂടാനോ മേനോന് താത്പര്യമില്ല.എല്ലാറ്റിനുമുപരി മകളെപ്പോലെ എല്ലാക്കാര്യവും നോക്കുന്ന അവളോട് മറ്റൊന്നും പറയാനുമാവുമായിരുന്നില്ല.അച്ഛാ...എന്ന് സ്നേഹത്തോടെ വിളിയ്ക്കുന്ന രേവതി തന്നെയാണോ ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും കുറ്റപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതെന്ന് മേനോന്‍ അത്ഭുതത്തോടെയോര്‍ക്കാറുണ്ട്.അതുകൊണ്ട് പരമാവധി അവളെ ശുണ്ഠിപിടിപ്പിയ്ക്കാതെ നോക്കുകയേ നിവൃത്തിയുള്ളൂ.ചെറുമകനേയും കൂട്ടി മുറ്റത്തെ ചെറിയ പൂന്തോട്ടം ഒന്നു ശരിയാക്കണമെന്നൊക്കെ വിചാരിച്ചതാണ്.ഇന്നിനി ഒന്നിനും കഴിയുമെന്നു തോന്നുന്നില്ല.മനസ്സു കെട്ടു പോയിരിയ്ക്കുന്നു.


മുറിയിലെത്തി പാന്റ്സും ഷര്‍ട്ടുമെടുത്തിടുമ്പോള്‍ റൂമിലേക്കാരും വരുന്നില്ലെന്ന് മേനോന്‍ ഉറപ്പു വരുത്തി.ലക്ഷ്മിയോടും രേവതിയോടും പറയാതെ രാവിലെ പലപ്പോഴും താന്‍ പുറത്തുപോകാറുള്ളതുകൊണ്ട് അവര്‍ പരിഭ്രമിയ്ക്കില്ലെന്ന് ഗേറ്റു കടക്കുമ്പോള്‍ മേനോന്‍ കണക്കു കൂട്ടി.പതിനൊന്നുമണിയായിട്ടുണ്ടാവും.രണ്ടുവശവും കോണ്‍ക്രീറ്റ് സൌധങ്ങള്‍ നിറഞ്ഞ ചെറിയ ഇടവഴിയിലൂടെ മേനോന്‍ വേഗത്തില്‍ നടന്നു.ക്ലബ്ബിലോ ലൈബ്രറിയിലോ മ്യൂസിയത്തിലോ ഒക്കെയായിട്ടുള്ള തന്റെ വാര്‍ദ്ധക്യത്തിന്റെ ആഘോഷത്തിന് അവര്‍ എതിരല്ല.എവിടെപ്പോയാലും ഉച്ചയ്ക്കുണ്ണാനെത്തുമെന്നവര്‍ക്കറിയാം.എന്നിട്ടൊരുച്ചയുറക്കം പതിവാണ്.പിന്നെ നല്ല പുസ്തകങ്ങളൊന്നും വീട്ടിലില്ലെങ്കില്‍ അച്ഛന്‍ വീണ്ടുമിറങ്ങുമെന്ന് മരുമകള്‍ക്കറിയാം.അതുകൊണ്ടാവാം ഇടയ്ക്കൊക്കെ പുസ്തകങ്ങള്‍ അവള്‍ കാശുകൊടുത്ത് വാങ്ങിക്കൊണ്ടു വരും.എന്തായാലും കൂടിപ്പോയാല്‍ ഒന്‍പതുമണി,അതില്‍ക്കൂടുതല്‍ ദേശാടനം പതിവില്ല.

വെള്ളയമ്പലത്തെ റോഡുകള്‍ ആറുവരിപ്പാതയാക്കിയതോടെ ഗതാകത സൌകര്യങ്ങള്‍ മെച്ചപ്പെട്ടു.എങ്കിലും തനിയ്ക്കു പ്രീയപ്പെട്ട ചില മരങ്ങള്‍ അവിടെ നിന്ന് അപ്രത്യക്ഷമായി.ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ മേനോന്‍ അവയുടെ പഴയ സ്ഥാനം കണ്ടു പിടിയ്ക്കാനൊരു ശ്രമം നടത്തി.

ങ്ങോട്ടാണു പോവുക?.ബസ് സ്റ്റോപ്പില്‍ ആലോചനയോടെ നിന്നു.മ്യൂസിയം വരെ നടക്കാം.പിന്നെയെന്താണെന്നു വച്ചാല്‍ തീരുമാനിയ്ക്കാം.അയാള്‍ തണല്‍ മരങ്ങളുടെ ഇടയില്‍ക്കൂടി നടന്നു.കവടിയാറായപ്പോള്‍ മേനോന്‍ നിന്നു.നിശാഗന്ധിയില്‍ എന്തെങ്കിലും പരിപാടിയ്ക്കായി വന്നിട്ട് കുറച്ചു നാളായി.തന്റെ ആത്മസുഹ്രൂത്തായ ഗോപിയോടു ചോദിച്ചാല്‍ പരിപാടി വല്ലതുമുണ്ടോയെന്ന വിവരമറിയാം.ചലച്ചിത്രമേളയ്ക്കായിരുന്നു ഒടുവിലിവിടെ വന്നത്.പേരുപോലെ സന്ധ്യയ്ക്ക് മാത്രം വിരിയുന്ന ഒരു ഓപ്പണ്‍ ആഡിറ്റോറിയം.

രാവിലെ രണ്ടിഡ്ഡലി മാത്രം കഴിച്ചതാണ്.ചെറുതായി വിശക്കുന്നു.മ്യൂസിയത്തില്‍ കയറാതെ തൊട്ടപ്പുറത്തുള്ള നഗരസഭാ മന്ദിര വളപ്പിലേക്കു നടന്നു.അതിനുള്ളിലെ ഇന്റ്യന്‍ കോഫീ ഹൌസ് ആയിരുന്നു മേനോന്റെ ലക്ഷ്യം.കൈകഴുകിയിട്ടിരിയ്ക്കുമ്പോള്‍ തന്നെ കടന്നു പോയ സ്ത്രീയെ മേനോന്‍ ശ്രദ്ധിയ്ക്കാതിരുന്നില്ല.തിരിച്ചു വരുമ്പോഴാണ് മുഖം വ്യക്തമായത്.പരിചയം തോന്നിയത് വെറുതേയല്ല.മേനോനെ കണ്ടതോടെ വിശാലം ആഹ്ലാദത്തോടെ അടുത്തുള്ള സീറ്റില്‍ വന്നിരുന്നു.മേനോന്‍ ചെറിയൊരസസ്വസ്ഥതയോടെ കസേരയില്‍ ഒന്നിളകിയിരുന്നു.

“ഈ സമയത്ത് മേനോനെ ഞാനിവിടെ പ്രതീക്ഷിച്ചില്ല്യ.....ഞാനും കൂടിക്കോട്ടെ?”

“അതിനെന്താ....” മേനോന്‍ പ്രസന്നമായ ഭാവത്തോടെ പുഞ്ചിരിച്ചു.

“ഓര്‍ഡര്‍ ചെയ്തുവോ.....”ഇല്ലെന്നറിഞ്ഞപ്പോള്‍ അവര്‍ തന്നെ മുന്‍‌കയ്യെടുത്ത് രണ്ടു മസാല ദോശ ഓര്‍ഡര്‍ ചെയ്തു.മേനോന്‍ പ്രതിഷേധിച്ചില്ല.മസാല ദോശയോടു മുന്‍പുണ്ടായിരുന്ന പ്രീയം ഇപ്പോഴുമുണ്ടാവുമെന്നു വിശാലത്തിനു തോന്നിയിട്ടുണ്ടാവാം.കയ്യിലെ കറുത്ത ബാഗില്‍ നിന്ന് കാര്യമായെന്തോ തിരയുകയായിരുന്ന വിശാലത്തിനെ മേനോന്‍ അവരറിയാതെ വീണ്ടും നോക്കി.പഴയ പരിചയക്കാരിയെ രണ്ടാഴ്ച്ച മുന്‍പ് മ്യൂസിയത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍ നിനച്ചിരിയ്ക്കാതെ കണ്ടുമുട്ടുകയായിരുന്നു.അതും നാല്‍പ്പത്തഞ്ചോളം വര്‍ഷങ്ങള്‍ക്കു ശേഷം.ആദ്യം തിരിച്ചറിഞ്ഞതും വിശാലമായിരുന്നു.പ്രഭാതത്തിലെ നേര്‍ത്ത മഞ്ഞിനുമൊളിപ്പിയ്ക്കാന്‍ കഴിയാത്തതെന്തോ ഒരല്പ നേരത്തിനു ശേഷം താനും കണ്ടു പിടിച്ചു.വെള്ളി രേഖ വീണ നീളം കുറഞ്ഞ ആ മുടികളും ആ വണ്ണവും ഒരല്‍പ്പം ബുദ്ധിമുട്ടിച്ചുവെങ്കിലും...ചിരിച്ചപ്പോള്‍ വളരെക്കാലമായി അടച്ചു പൂട്ടിയിരുന്ന മുറി തുറന്നതുപോലെ ഓര്‍മ്മകളും മലര്‍ക്കെത്തുറന്നു.കണ്ണുകളിലെ പ്രകാശം ഇരുള്‍വീണ മുറിയിലേക്ക് പ്രകാശമെന്നതുപോലെ പരന്നൊഴുകിയതും മറന്നിട്ടില്ല.അന്നും ഏറെ നേരം കാര്യം പറഞ്ഞത് വിശാലമായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ താന്‍ വെറുതേ പുഞ്ചിരിച്ചു കൊണ്ടു നിന്നു.എങ്ങനെ തന്നെ തിരിച്ചറിഞ്ഞുവെന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു,പക്ഷേ ചോദിച്ചില്ല.അന്നത്തെ കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഒരാഴ്ച്ചയോളം രാവിലത്തെ നടത്തം എന്തുകൊണ്ടോ ഒഴിവാക്കി.ലക്ഷ്മി അതില്‍ വലിയ കഥയൊന്നും കണ്ടില്ല.പക്ഷേ രേവതി അച്ഛനെന്തോ പറ്റിയെന്ന് ലക്ഷ്മിയോടു പറയുന്നതു കേട്ടു.നടത്തം വീണ്ടും പുനരാരംഭിച്ചപ്പോള്‍ വീണ്ടും രണ്ടു തവണ കണ്ടു,.ആ കൂടിക്കാഴ്ച്ചകള്‍ പക്ഷേ ചെറിയ കുശലം പറച്ചിലുകളിലൊതുങ്ങി.

വിശാലം ബാഗില്‍ നിന്ന് പേനയും ചെറിയൊരു നോട്ടുബുക്കുമെടുത്തപ്പോള്‍ നോട്ടം പിന്‍ വലിച്ച് മേനോന്‍ വെയിറ്ററെ തിരഞ്ഞു.അവര്‍ നോട്ടുബുക്കു വിടര്‍ത്തി എന്തോ ഗൌരവത്തോടെ നോക്കി.പിന്നെയത് മേനോന്റെ നേര്‍ക്കു നീട്ടി.അതില്‍ ഇന്‍‌ഗ്ലീഷിലെഴുതിയിരിയ്ക്കുന്ന അഡ്രസ്സ് മേനോന്‍ ശ്രദ്ധയോടെ വായിച്ചു. തൈയ്ക്കാട്ടുള്ള ഇസ്കോണിന്റെ* അഡ്രസ്സ്‌.

അയാള്‍ ചോദ്യ ഭാവത്തില്‍ അവരെ നോക്കി.

"എനിയ്ക്കവിടെ വരെ പോയിട്ടൊരു കാര്യമുണ്ടായിരുന്നു.മകന്‍ കുറച്ച്‌ ബുക്കുകള്‍ വാങ്ങാന്‍ പറഞ്ഞെല്‍പ്പിച്ചിരുന്നു. ഇതെവിടെയാണെന്നു മേനോനറിയുമോ?"

"അറിയും...ശ്രീമതി പറഞ്ഞിട്ട്‌ ഭഗവത്‌ ഗീതയുടെ മലയാള വിവര്‍ത്തനത്തിനം വാങ്ങാന്‍ ഒരിയ്ക്കല്‍ പ്പോയിട്ടുണ്ട്‌. "

തലപ്പാവ്‌ വച്ച വെയിറ്റര്‍ മസാല ദോശ കൊണ്ടു വച്ചു.

"ആശ്വാസമായി....ഞാനവിടെ ഇതിനു മുന്‍പ് പോയിട്ടില്ല.എന്റെയൊപ്പം അവിടെ വരെ വരാമോ?".വിശാലം പ്രതീക്ഷയോടെ മേനോനെ നോക്കി.

എന്തു മറുപടി പറയണമെന്നറിയാതെ മേനോന്‍ ഒരു നിമിഷം പരുങ്ങി.

"അതിനെന്താ....സന്തോഷമേയുള്ളൂ..."മേനോന്‍ തണ്റ്റെ പരിഭ്രമം ഒരു പുഞ്ചിരികൊണ്ടു മറച്ചു.

ക്ഷണം കഴിയ്ക്കുമ്പോള്‍ മേനോന്‍ വെറുതേ അസ്വസ്ഥമാകുന്ന മനസ്സിനെ നിയന്ത്രിയ്ക്കാനൊരു പാഴ്‌ശ്രമം നടത്തി.യൂണിവേഴ്സിറ്റി കോളെജില്‍ വിശാലം ഡിഗ്രിയ്ക്ക്‌ തന്റെയൊപ്പമായിരുന്നു.സ്ത്രീ പുരുഷ സൌഹൃദങ്ങള്‍ ഫാഷനല്ലായിരുന്ന ആ കാലത്‌ തനിയ്ക്കു പക്ഷേ പെണ്‍സൌഹൃദങ്ങള്‍ ധാരാളമുണ്ടായിരുന്നു.അതിലൊരാളായിരുന്നു വിശാലവും.പലപ്പോഴും അത്യാവശ്യത്തിനു പണം കടം തരുമായിരുന്നു ,നഗരത്തിലെ പ്രശസ്തനായ വക്കീലിന്റെ ഒരേയൊരു മകള്‍.ഒടുവില്‍ ക്ളാസ്സുകള്‍ അവസാനിയ്ക്കാറായപ്പോള്‍ അവളുടെ ആട്ടോഗ്രഫില്‍ താനൊരു കവിത കുറിച്ചിട്ടു.കൂട്ടുകാരെല്ലാം കൂടി അതു പിന്നെ ഒരു പ്രണയ കഥയായി കൊട്ടിഘോഷിച്ചു.പിന്നെ പഠനം പൂര്‍ത്തിയാക്കി പോകുന്നതു വരെ വിശാലം തന്നോടു മിണ്ടിയിട്ടില്ല.ഇടയ്ക്കെപ്പോഴോ തന്റെയുള്ളില്‍ ചില മോഹങ്ങളുദിച്ചുവെങ്കിലും വിശാലം പിന്നെ തന്നെ കാണാതെ ഒഴിഞ്ഞുമാറുമായിരുന്നു.പോരും വരേയും അവള്‍ തനിയ്ക്കു പിടി തന്നിട്ടില്ല.ഗോപിയ്ക്കുമാത്രമറിയാമിതൊക്കെ. രാവിലെ ടീ.വീയില്‍ ആ പാട്ടുകേട്ടപ്പോള്‍ താന്‍ അന്നത്തെ ആ കവിത ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.എത്ര ശ്രമിച്ചിട്ടും നാലു വരിയേ ഓര്‍മ്മ വന്നുള്ളൂ…അതു കാരണം മരുമോളുടെ ശകാരം രാവിലെ കണക്കിനു കിട്ടുകയും ചെയ്തു.മേനോനു ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.കാലമേറെക്കടന്നു പോയിരിയ്ക്കുന്നു.ഗോപിയുടെ ഭാഷയില്‍ പറഞ്ഞാല്‍ കരമനയാറ്റില്‍ ധാരളം വെള്ളം പിന്നെയും ഒഴുപ്പോയിരിയ്ക്കുന്നു.


പാളയത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ മുന്‍പില്‍ നിന്ന് അവര്‍ തമ്പാനൂരേക്കുള്ള ഓര്‍ഡിനറി ബസില്‍ കയറി.മുന്നില്‍ സീറ്റുകള്‍ ധാരാളം കിടന്നിട്ടും രണ്ടുപേരും വെവ്വേറെ സീറ്റുകളിലിരുന്നു.ടിക്കറ്റിന് കാശു കൊടുത്തപ്പോള്‍ പിറകില്‍ നിന്നെടുത്തിട്ടുണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു.മേനോന്‍ തന്റെ പ്രതിഷേധം ഒരു നോട്ടത്തിലൂടെ അറിയിച്ചു.വിശാലം പക്ഷേ അതു കണ്ട ഭാവം നടിച്ചില്ല.തമ്പാനൂരില്‍ നിന്ന് മേനോന്‍ തന്നെയാണ് ഒരു ഓട്ടോ വിളിച്ചത്.സംസാരിയ്ക്കാന്‍ ഒരു വിഷയമില്ലാത്തതുപോലെ അവര്‍ രണ്ടുപേരും ഇന്നു വരെ കാണാത്ത മട്ടില്‍ പുറത്തെ കാഴ്ച്ചകളിലേക്കു കണ്ണുനട്ടു.വിശാലത്തെപറ്റി ചോദിയ്ക്കാനൊരുങ്ങിയതാണ്.അപ്പോഴേക്കും ഓട്ടോ ഇസ്കോണിന്റെ മുറ്റത്തെത്തിയിരുന്നു.

വര്‍ പുസ്തകം വാങ്ങിയിട്ടു വരുന്നതു വരെ മേനോന്‍ പുറത്തു കാത്തു നിന്നു.ആ നില്‍പ്പ് മുക്കാല്‍മണിക്കൂറോളം നീണ്ടു.മേനോന്‍ വാച്ചില്‍ നോക്കി.പന്ത്രണ്ടേമുക്കാലാവുന്നു.വീട്ടില്‍ തിരിച്ചു ചെല്ലാറുള്ള സമയമാകുന്നു.ദൂരെ നിന്ന് പുഞ്ചിരിയോടെ വിശാലം അടുത്തേക്കു വന്നു.കയ്യിലിരുന്ന രണ്ടുമൂന്നു ബുക്ക് മേനോന്റെ നേരേ നീട്ടി.ഗീതാ പരിഭാഷ, പിന്നെ മറ്റു ചില ശ്രീകൃഷ്ണ കഥകളുടെ സമാഹാരങ്ങള്‍.


“മകന്‍......... ?“
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മേനോന്‍ ചോദിച്ചു.അല്പസമയം കഴിഞ്ഞാണവര്‍ മറുപടി പറഞ്ഞത്.

“ഭര്‍ത്താവ് മരിച്ചിട്ട് ഏഴു കൊല്ലമാകുന്നു.ഞങ്ങള്‍ക്ക് ഒറ്റ മകനാണ്,അവന് മേനോന്റെ മകന്റെ പ്രായമേ ഉണ്ടാവുകയുള്ളു.വിവാഹിതനായി എല്ലാം കൊണ്ടു സന്തോഷത്തോടെ കഴിയുകയായിരുന്നു.......”

അവരുടെ മുഖത്ത് വേദന ഉറഞ്ഞുകൂടുന്നത് മേനോന്‍ കണ്ടു.

“ആക്സിഡന്റായിരുന്നു….അവനേയും ഇളയ ആ‌‌ണ്‍കുട്ടിയേയും ഈശ്വരന്‍ ബാക്കി വച്ചു.മരുമകളും ചെറുമകളും അവിടെ വച്ചേ…..”

കുഴച്ച ചോറില്‍ കണ്ണീര്‍ വീഴുന്നതു കണ്ടിട്ട് എന്തു ചെയ്യണമെന്നറിയാതെ മേനോനിരുന്നു.ഒടുവില്‍ തന്റെ കൈത്തലം കൊണ്ട് അവരുടെ ഇടതു കൈ കവര്‍ന്നു.ഒരു മഴ പെയ്തു തീര്‍ന്നതുപോലെ അവരുടെ മുഖത്ത് ആശ്വാസം പതുക്കെ പരക്കുന്നത് മേനോന്‍ കണ്ടു.ആക്സിഡന്റില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട മകന്‍ എല്ലാം കൊണ്ടും തൂണയായ ഒരമ്മയുടെ കഥ മുഴുവനും മേനോനവിടെയിരുന്നു കേട്ടു.അന്ന് നിസ്സാര പരിക്കുകളോടെ രക്ഷപെട്ട പത്തുവയസ്സുകാരന്‍ മകനാണ് അവന്റെ ഏറ്റവും വലിയ ആശ്വാസം.കിടക്കയിലായ സ്വന്തം മകനുവേണ്ടിയാണ് ഈ പുസ്തകങ്ങള്‍.തന്റെ കാലശേഷം മകനെ ആരുനോക്കുമെന്നോര്‍‌ത്തിട്ട് ജീവിതസായാഹ്നത്തില്‍ ആധി പിടിച്ച മനസ്സുമായി വിശാലം...........

റങ്ങി നടക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.യാത്ര ചൊല്ലി പിരിയാനാരംഭിച്ച അവരെ മേനോന്‍ തടഞ്ഞു.എവിടെയെങ്കിലും ഒരല്‍പ്പനേരമിരുന്നിട്ട് പോകാമെന്നു പറഞ്ഞു. വിശാലം എതിര്‍ത്തില്ല.തന്റെ സാമീപ്യം അവര്‍ക്കെത്രമാത്രം ആശ്വാസമായിരിയ്ക്കും എന്നയാള്‍ക്കറിയാമായിരുന്നു.മറ്റുള്ളവരുടെ സാമീപ്യവും സ്വാന്ത്വനവും ഒരു മനുഷ്യന്‍ ഏറ്റവുമധികം ആഗ്രഹിയ്ക്കുന്നത് ജീവിത സായാഹ്നത്തിലാണെന്ന് മേനോന്‍ മനസ്സിലാക്കിയിരുന്നു.

മ്യൂസിയത്തിലെ മണ്ഡപത്തിലെ തടികൊണ്ടുള്ള ബഞ്ചിലിരിയ്ക്കവെ വിശാലത്തിന്റെ മുടിയിഴകള്‍ കാറ്റില്‍ അലസമായി പറക്കുന്നുണ്ടായിരുന്നു.മേനോന്‍ തന്റെ സങ്കോചം ഒഴിവാക്കി വിശാലത്തോട് കാര്യം പറയുവാന്‍ ശ്രദ്ധിച്ചു.ഇടയ്ക്കൊക്കെ നിശ്ശബ്ദതയും പ്രതീക്ഷിയ്ക്കാതെ അതിഥിയായി.വിശാലത്തിന്റെ പ്രസന്നമായ മുഖം കണ്ടപ്പോള്‍ തന്റെ പരിശ്രമങ്ങള്‍ പാഴായില്ലെന്ന് മേനോന്‍ തിരിച്ചറിഞ്ഞു.ഒടുവില്‍ വിശാലം യാത്ര പറയുമ്പോള്‍ ആര്‍ക്കോവേണ്ടി കരുതി വച്ചിരുന്ന ആ പുഞ്ചിരി നല്‍കാന്‍ മേനോന്‍ മറന്നില്ല.

പിന്നെ ഇരുളുവീഴും വരെ മ്യൂസിയത്തിലെ മരത്തണലില്‍ തന്നെത്തന്നെ മറന്നിരുന്നു. വീട്ടിലേക്കു നടക്കുമ്പോള്‍ പതിവില്ലാതെ മനസ്സ് അക്ഷമ കൊള്ളുന്നത് മേനോന്‍ കണ്ടു പിടിച്ചു.മോളിപ്പോള്‍ കാത്തിരുന്നു വിഷമിച്ചിട്ടുണ്ടാവും…. പിണങ്ങിപ്പോയ അച്ഛനെ നോക്കാന്‍ ചെറുമകനെ അവളിപ്പോ അയച്ചുകാണും.ബസ് സ്റ്റോപ്പില്‍ തന്നെ കാത്തു നില്‍ക്കാനാണ്‍ സാധ്യത.നടക്കാനുള്ള ദൂരമേയുള്ളുവെങ്കിലും ബസ് പിടിച്ചു പോവാമായിരുന്നു.....മരച്ചില്ലകള്‍ക്കും മേലേ ഇരുളിന്റെ കട്ടി കൂടി വന്നു…..ഇരുള്‍ പരക്കുന്നത് ഒരു കവിതയുടെ അകമ്പടിയോടെയാണെന്ന് അന്നാദ്യമായി മേനോന്‍ തിരിച്ചറിഞ്ഞു….ആ തിരിച്ചറിവില്‍ അയാള്‍ പുഞ്ചിരിച്ചു…..മേനോന്‍ നടപ്പിന്റെ വേഗത വീണ്ടും കൂട്ടി…….

* International Society for Krishna Consciousness(ISKCON)

42 comments:

Aravishiva said...

ചെമ്പകമരത്തിനു ശേഷം ഒരു ചെറുകഥ പോസ്റ്റിയിട്ടുണ്ട്.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമെന്നു കരുതുന്നു....

അമ്മ പറഞ്ഞ ഒരു കഥ ഇവിടെ നിങ്ങളോടു പങ്കു വയ്ക്കുകയാണ്...

ഒരിയ്ക്കല്‍ അമ്മ വലിയൊരു നായര്‍ തറവാട്ടിലെ ഒരു പരിചയക്കാരിയെക്കാണാന്‍ പോയി.മക്കളും കൊച്ചുമക്കളുമൊക്കെ അവരുടെ കുടുംബം വക ക്ഷേത്രത്തിലെ പരിപാടിയ്ക്ക് വന്നെത്തിയിട്ടുണ്ട്...ആരുടേയോ പാട്ട് അമ്പലത്തില്‍ക്കേട്ടിട്ട് ധൃതിയില്‍ അവര്‍ അമ്പലത്തിലേക്ക് ഓടിപ്പോയി...പോകുമ്പോള്‍ അമ്മയോടിത്രമാത്രം പറഞ്ഞു “വന്നിട്ട് ഞാനൊരു കാര്യം പറയാം...”.പണ്ടത്തെ കമിതാവായിരുന്നുവത്രേ ആ പാട്ടുകാരന്‍.ആ സ്ത്രീയുടെ അച്ഛന്‍ മരിച്ചതുകൊണ്ടാണ് അയാള്‍ ധൈര്യമായി അവിടെ പാടാന്‍ വന്നതത്രെ...

നന്ദന്‍ മേനോന്‍ ഇനി ബ്ലോഗുലകത്തിനു സ്വന്തം...

സ്നേഹപൂര്‍വ്വം....

ദിവാസ്വപ്നം said...

അരവി,

നന്ദന്‍ മേനോന്‍ കൊള്ളാം. പക്ഷേ, പോസ്റ്റിനേക്കാള്‍ അരവിയുടെ തന്നെ ആദ്യ കമന്റാണ് കൂടുതല്‍ സ്പര്‍ശിച്ചത്‌.

(ഏതു കാര്യവും നീട്ടിപ്പരത്തിയെഴുതി നശിപ്പിക്കുന്ന ഞാന്‍ തന്നെ ഇതു പറയണം !)

Aravishiva said...

ദിവാ :-) കമന്റിന്‍ നന്ദി.....നന്ദന്‍ മേനോന്റെ ജീവിതത്തിലെ വളരെ മനോഹരമായൊരു ദിവസത്തിന്റെ വിവരണമാണ്‍ ഞാന്‍ കഥയിലൂടെ നല്‍കാന്‍ ശ്രമിച്ചത്.
എന്നോ മനസ്സില്‍ മുളച്ചൊരു വികാരത്തിന്‍ കാലമേറെക്കടന്നുപോയിട്ടും ചെറുപ്പമാണെന്ന് നന്ദന്‍ മേനോനെന്ന കഥാപാത്രം വായനക്കാരോടു പറയുകയാണിവിടെ.നന്ദന്‍ മേനോനോ വിശാലമോ ഒരിയ്ക്കല്‍പ്പോലും പ്രണയിച്ചിരുന്നുവെന്ന് അന്യോന്യം പറയുന്നില്ല......അന്നത്തെ യാത്രയില്‍ അവരുടെ വാക്കുകളും ചേഷ്ടകളും മാത്രം ആ പ്രണയം തിരിച്ചറിയുന്നു.....ഒരു ചെറു പരിഭ്രമം തനിയ്ക്കുണ്ടാവുന്നത് മേനോന്‍ അറിയാന്‍ കഴിയുന്നുണ്ട്.പക്ഷേ എന്തുകൊണ്ടങ്ങനെ ഉണ്ടായി എന്ന് ആ കഥാപാത്രം ചിന്തിക്കാന്‍ മെനക്കെടുന്നില്ല.അവര്‍ ഒരുമിച്ചുള്ള ഓരോ നിമിഷത്തിലും പറയാന്‍ മറന്ന് പ്രണയമാണ്‍ ഏറ്റവും വലിയ കഥാപാത്രം.....നാലഞ്ചു വരിയില്‍ എനിയ്ക്കിത് പറയാനാവുമായിരുന്നില്ല....അതുകൊണ്ടു തന്നെ ദൈര്‍ഘ്യത്തെക്കുറിച്ചോര്‍ത്ത് എനിയ്ക്കു കുറ്റബോധമില്ല....വരികള്‍ക്കീടയില്‍ നിന്ന് ഒരു പക്ഷേ വായനക്കാരനു മനസ്സിലാക്കാന്‍ പാകത്തില്‍ ആ പ്രണയം ഒളിപ്പിച്ചു വയ്ക്കാന്‍ അവര്‍ തമ്മിലുള്ള നിമിഷങ്ങളെപ്പറ്റി വാചാലനാകേണ്ടി വന്നു.....


സായാഹനത്തില്‍ പ്രണയമെന്ന വികാരത്തിന്‍ അര്‍ഥം മാറുന്നു എന്നെനിയ്ക്കു തോന്നുന്നു...ശാരീരികമായ ആകര്‍ഷണത്തേക്കാള്‍ അവിടെ ആ വ്യക്തിയുടെ സാമീപ്യത്തിനാണു പ്രാധാന്യം...ഒറ്റയ്ക്കാവുമ്പോള്‍ ഒരു കൂട്ട്........


അമ്മ പറഞ്ഞ കഥയെപ്പറ്റി.....അമ്മ ആ കഥ എന്നോടു പറഞ്ഞപ്പോള്‍ പ്രണയമെന്ന വികാരവും മനുഷ്യനും തമ്മിലുള്ള ബന്ധം ഏറെ ചിന്തിപ്പിച്ചു...ഈ കഥയ്ക്കുള്ള പ്രചോദനം ആ പാട്ടുകാരനും വീട്ടമ്മയുമായിരുന്നു,ആ മാഷ് കുറച്ചുകാലം എന്നേയും സംഗീതം പഠിപ്പിച്ചിട്ടുണ്ട്...ഈ കഥ അവര്‍ക്കുള്ള ഒരു സമര്‍പ്പണമാണെന്നു പറയാം..


സ്നേഹപൂര്‍വ്വം

വേണു venu said...

അരവിശിവ,കഥ ആദ്യ പകുതി വരെ നല്ലതായിരുന്നു.പിന്നീടു് ആ ഒഴുക്കു നഷ്ടപ്പെട്ടോ എന്നെനിക്കു തോന്നുന്നു.എന്‍റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ എനിക്കു തോന്നുന്നതാണു`.കഥ വായിച്ചു പോകുമ്പോള്‍ ചിത്രങ്ങള്‍ അലോസരപ്പെടുത്തുന്നതു പോലെ.തികച്ചും വ്യക്തി പരമായ അഭിപ്രായമാണു്.നന്ദന്‍ മേനോനെ അവതരിപ്പിക്കുന്നതില്‍ അരവി വിജയിച്ചിട്ടുണ്ടു്.

Unknown said...

വളരെ നന്നായിരിക്കുന്നു... ജീവിത സായാഹ്നത്തില്‍, ബാല്യത്തിലെ സൌഹൃദങ്ങള്‍ തിരികെ കിട്ടുക എന്നത് തന്നെ ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. എനിക്കും, നിങ്ങള്‍ എല്ലാര്‍ക്കും അങ്ങനെ തന്നെ കിട്ടണം...

സത്യമായും... സുഹൃത്തുക്കള്‍ ഇല്ലാത്ത ജീവിതം... ലതില്ലാത്ത് ലതു പോലെയാണ്...

Aravishiva said...

വേണു :-) കഥ സൂക്ഷ്മമായി വിലയിരുത്തിയതിനും സത്യസന്ധമായ അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി....ആ കഥയുടെ സ്വാഭാവികമായ പരിണാമം തന്നെയാണ് രണ്ടാം പകുതിയിലും സംഭവിച്ചത്....എങ്കിലും ഇനി ശ്രദ്ധിയ്ക്കാം....ചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായവും ഗൌരവത്തിലെടുക്കുന്നു....കുറഞ്ഞപക്ഷം ചിത്രങ്ങളുടെ വലിപ്പമെങ്കിലും കുറയ്ക്കാമായിരുന്നു എന്നു എനിയ്ക്കും തോന്നി....നന്ദന് മേനോനെ അവതരിപ്പിയ്ക്കുന്നതില് വലിയ പിഴവൊന്നും സംഭവിച്ചിട്ടില്ല എന്നത് എന്റെ ആത്മവിശ്വാസം കൂട്ടുവാനുപകരിച്ചു...നന്ദി...

പൊന്നമ്പലം :-) നന്ദി.....ശരീരം മുഴുവന് ചുളിവുകള് വീണാലും മനുഷ്യരുടെ മനസ്സ് മാത്രം ചുളിവുകളില്ലാതെ നില്ക്കുന്നത് ഒരത്ഭുത പ്രതിഭാസം തന്നെയാണ്...വാര്ധക്യത്തില് ഇനിയൊന്നും വെട്ടിപ്പിടിയ്ക്കാനില്ലാതാവുമ്പോള് സ്വന്തം സുഹൃത്തുക്കളേയും തന്നെ സ്നേഹിച്ചവരുടേയും സാമീപ്യം മാത്രമാകും ഏറ്റവും വിലപ്പെട്ട സമ്മാനം......നന്ദന് മേനോന് ഒരു ഓര്മ്മപ്പെടുത്തലാണ്....

സ്നേഹപൂര്വ്വം....

അനംഗാരി said...

അരവി, കഥ മനോഹരം. വേണു പറഞ്ഞപോലെ ഇടക്കിത്തിരി വിരസത തോന്നിയെങ്കിലും, കഥ നന്നായി. പിന്നെ കഥക്കിടയില്‍ ഈ പടം ഇടുന്ന ഏര്‍പ്പാട് നിര്‍ത്തുക. കഥ വായിക്കുമ്പോഴുണ്ടാകുന്ന സുഖം കളയുന്നു.നല്ല കഥകള്‍ ഇനിയും വരട്ടെ.
അഭിനന്ദനങ്ങള്‍.

ബിന്ദു said...

നന്നായിട്ടുണ്ട് അരവി.:) നന്ദന്‍ മേനോനോടൊപ്പം നടന്നു ആ വഴികളിലൂടെ.

Aravishiva said...

അനൊഗാരി :-)താങ്കള്‍ നല്‍കാറുള്ള പ്രോത്സാഹനം നന്ദിയോടെ ഒരിയ്ക്കല്‍ക്കൂടി സ്മരിച്ചുകൊള്ളട്ടെ....കഥ താങ്കള്‍ക്കിഷ്ടമായെന്നറിയിച്ചതില്‍ വളരെ സന്തോഷം..

ദൈര്‍ഘ്യത്തെക്കുറിച്ച് പലര്‍ അഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക് വീണ്ടും ചെറിയൊരു എഡിറ്റിങ്ങ് നടത്തി പോസ്റ്റിയിട്ടുണ്ട്...

താങ്കളുടെ അഭിപ്രായം മാനിച്ച് ചിത്രങ്ങളുടെ ബാഹുല്യവും കുറച്ചു....


ബിന്ദു :-)നന്ദന്‍ മേനോനോടൊപ്പം നടന്നുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം...പ്രണയവും സ്നേഹവും മനുഷ്യനായിപ്പിറന്നവനന്യമല്ലാത്തതിനാലാവാം നന്ദന്‍ മേനോനെ മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് സാധിച്ചത്...

നിങ്ങളെപ്പോലുള്ള വായനക്കാരുള്ളിടത്തോളം ശ്രീ പത്മനാഭന്റെ കൃപയാല്‍ എഴുതാമെന്നു കരുതുന്നു...

സ്നേഹപൂര്‍വ്വം....

Admin said...

നല്ലൊരു ശ്രമമാണ്‌ ഈ ചെറുകഥ. എന്നാല്‍ കഥയുടെ ആദ്യഭാഗത്ത്‌ പ്രാമുഖ്യം കൊടുത്ത സ്ത്രീ കഥാപാത്രത്തെ മാറ്റി രണ്ടാമത്തെ സ്ത്രീയുടെ കഥ പറയുമ്പോള്‍ അതു കഥയുടെ ഒഴുക്കിനെ ബാധിച്ചു എന്നെനിക്കു തോന്നുന്നു. താങ്കളുടെ അടുത്ത രചനക്കു കാത്തിരിക്കുന്നു.

വല്യമ്മായി said...

നല്ല ആശയം,ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

Aravishiva said...

ചെമ്പകന്‍ :-) അഭിപ്രായങ്ങള്ക്ക് നന്ദി.....ആദ്യത്തെ സ്ത്രീ കഥാപാത്രം ഈ കഥയിലെ ഒരു ഉപകഥാപാത്രം മാത്രമാണ്‍....വിശാലം തന്നെയായിരുന്നു നായിക....വിശാലത്തിന്‍ സ്വന്തം മരുമകളെ നഷ്ടപ്പെട്ടുവെന്നറിയുമ്പോള്‍ നന്ദന്‍ മേനോന്‍ മരുമകളോടു തോന്നിയ സകല പിണക്കവും മറന്ന് സ്നേഹം മാത്രം അവശേഷിപയ്ക്കുന്നു...നഷ്ടപ്പെടലുമ്പോള്‍ വില തിരിച്ചറിയുന്ന സാധാരണ മനുഷ്യന്റെ മനസ്സു തന്നെയാണ്‍ നന്ദന്‍ മേനോനും....


വല്ല്യമ്മായി :-) പുതിയ കഥയും കഥാപാത്രങ്ങളുമായി ഇനിയും വരാമെന്ന് തന്നെ കരുതുന്നു...നന്ദി....


സ്നേഹപൂര്‍വ്വം...........

Rasheed Chalil said...

നല്ല കഥ... നല്ല ആഖ്യാനവും. എങ്കിലും എവിടെയോ വെച്ച് ആ ഒഴുക്കിന് ഇത്തിരി ക്ഷീണം സംഭവിച്ചെന്ന് തോന്നുന്നു. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Aravishiva said...

ഇത്തിരിവെട്ടം :-)അഭിപ്രായങ്ങള്‍ക്കു നന്ദി....

Aravishiva said...

മുന്‍പ് ഞാനെഴുതിയ ‘ചെമ്പകമരം’ എന്ന ചെറുകഥയ്ക്ക് ബ്ലോഗില്‍ ലഭിച്ച നല്ല സ്വീകരണം കണ്ടിട്ടാണ് ഞാന്‍ ഒരാഴ്ച്ചയോളം മെനക്കെട്ടിരുന്നെഴുതി പുതിയ ചെറുകഥ പോസ്റ്റിയത്....പക്ഷേ ‘ചന്ദനവളയിട്ട കൈകള്‍...’-ക്കു ലഭിച്ച തണുപ്പന്‍ പ്രതികരണം പുതിയ ചെറുകഥയുമായി രംഗത്തുവരാനുള്ള എന്റെ താത്പര്യം അശേഷം ഇല്ലാതാക്കി.....വായനക്കാരില്ലാതെ നന്ദന്‍ മേനോന്‍ അനാഥ പ്രേതം പോലെ കിടക്കുന്ന കാഴ്ച്ച ചെറുകഥകള്‍ക്ക് ബ്ലോഗില്‍ പ്രസക്തി കുറഞ്ഞുവോ എന്നു തോന്നിപ്പിച്ചു...

ഇനി ഓര്‍മ്മക്കുറിപ്പുകളും,കോമഡിയും സംഗീതവും മാത്രം പോസ്റ്റു ചെയ്താല്‍ മതിയെന്ന തീരുമാനത്തിലാണു ഞാന്‍....

അടുത്ത പോസ്റ്റ് സംഗീതമാക്കാമെന്നു കരുതുന്നു...

സ്നേഹപൂര്‍വ്വം...

Rasheed Chalil said...

അരവിശിവ. താങ്കളുടെ പോസ്റ്റിന് കമന്റുകളുടെ എണ്ണം വിലയിരുത്തി ഒരിക്കലും വായനക്കാരില്ലെന്ന് കരുതേണ്ടതില്ല. കാരണം വായിക്കുന്നവരെല്ലാം കമന്റിടാറില്ല എന്നത് തന്നെ. പലപ്പോഴും നല്ലൊരു ശതമാനം ആളുകള്‍ക്കും അതിന് സാധിക്കാറുമില്ല.

അത് കൊണ്ട് എല്ലാം പോസ്റ്റ് ചെയ്യൂ... സംഗീതവും ഹാസ്യവും നല്ല ചെറുകഥകളും എല്ലാം.

സ്നേഹപൂര്‍വ്വം

അഭയാര്‍ത്ഥി said...

കമെന്റുകളില്ലാതെ നിലനില്‍ക്കുന്നവയാണ്‌ അരവിശിവയുടെ കഥകള്‍.
മനം മടുക്കേണ്ട. ഇനിയുമെഴുതു. ബ്ലോഗില്‍ ആളുകള്‍ കൂടുകയും പോസ്റ്റുകള്‍ ഓരോ സെകന്‍ഡിലും പിറക്കുകയും ചെയ്യുമ്പോള്‍ കഷ്ടപ്പെട്ടെഴുതിയ നല്ല കഥകള്‍ ആ മലവെള്ള പാച്ചിലില്‍ ഒഴുകി പോകുന്നു. നെല്ലും പതിരും തിരിക്കാന്‍ സംവിധാനമൊന്നുമില്ല. പിന്മൊഴികളില്‍ ചാറ്റിന്റെ അതിപ്രസരമാണ്‌. വിലയിരുത്തലുകളില്ല. കല്യാണ മേളങ്ങളും, ആഘോഷങ്ങളും , പാചക വിശേഷങ്ങളും, ഗീര്‍വാണ കസര്‍ത്തുകളുമാണ്‌.
എഴുതിയവക്ക്‌ അനുവാചകരുണ്ടാകുമ്പോള്‍ മാത്രമാണ്‌ ആനന്ദം എന്നത്‌ ശരിയാണ്‌. പക്ഷെ ഈ മീഡിയയില്‍ അതിനുള്ള സാദ്ധ്യതകള്‍ ബ്ലോഗ്ഗ്‌ വളരും തോറും വിരളമാകും. ഇതിന്‌ ഒരു പ്രതിവിധിയുമില്ല.
എന്നാല്‍ അരവിശിവയുടെ മൗലികതയുടെ അടയാള മുള്ള നല്ല കഥകള്‍ സുന്ദര ഹര്‍മ്യങ്ങള്‍ പോലെ നില്‍ക്കും. അന്വ്വേഷികള്‍ അവ കണ്ടെത്തും. വെറുതെ അഭിപ്രായത്തിനു വേണ്ടി അഭിപ്രായം പറയാത്ത ഒരു വായനക്കരനെങ്കിലുമുണ്ടെങ്കീല്‍ അവയുടെ ജന്മം സഫലമാവുകയും ചെയ്യും.
എഴുത്ത്‌ തുടരുക.

അനംഗാരി said...

അരവീ, താങ്കള്‍ക്കുണ്ടായ വേദന ഞാന്‍ ഉള്‍ക്കൊള്ളുന്നു.എങ്കിലും ഒന്നു പറയട്ടെ.പ്രതികരണങ്ങളുടെ എണ്ണം നോക്കി കഥയും കവിതയും എന്റെ ബ്ലോഗില്‍ പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഞാന്‍ അരവി പറയും പോലെ ഈ പണി നിര്‍ത്തി പോകേണ്ടതായിരുന്നു. എന്റെ ഏറ്റവും പുതിയ കവിത ആലാപനം ശനിയന്റെ ധന്യ നീ എന്ന കവിതക്ക് കിട്ടിയ പ്രതികരണം വട്ട പൂജ്യമാണ്.(എന്റെ മിക്ക ആലാപനങ്ങള്‍ക്കും പ്രതികരണങ്ങള്‍ കുറവാണ് എന്ന് പറയട്ടെ)അതു കൊണ്ട് ഞാന്‍ ചൊല്ലിയ കവിതകള്‍ ആരും കേള്‍ക്കുന്നില്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല.കേള്‍ക്കുന്നവര്‍ക്കും, വായിക്കുന്നവര്‍ക്കും പരിമിതികളുണ്ട്. ആ പരിമിതികളില്‍ നിന്നാണ് അവര്‍ പ്രതികരിക്കുന്നത്.അത് മനസ്സിലാക്കാന്‍ നമുക്ക് കഴിയണം.താങ്കളുടെ ഈ കഥ ഒരു മാസികയില്‍ അച്ചടിച്ചു വന്നാല്‍ എത്ര പേര്‍ പ്രതികരിക്കും?.വിരലിലെണ്ണാവുന്നവര്‍ മാത്രം.അതു കൊണ്ട് കഥ ആരും വായിക്കുന്നില്ല എന്ന് അര്‍ത്ഥമില്ല.നല്ല വായനക്കാരനും, കേള്‍വിക്കാരനും ചിലപ്പോള്‍ പ്രതികരിക്കാതിരിക്കാം. പിന്നെ ഗന്ധര്‍വന്‍ പറഞ്ഞത് ശരിയാണ്. പിന്‍‌മൊഴികള്‍ വെറും കൊച്ചു വര്‍ത്തമാനങ്ങളില്‍ ഒതുങ്ങി പോകുന്നു. ഗൌരവമായ വായനയോ, പ്രതികരണങ്ങളോ കുറവാണ്.അതുകൊണ്ട് നിരാശനാകാതെ നല്ല കഥകളും, കവിതകളും എഴുതുക.താങ്കളുടെ കഥകള്‍ക്ക് വായനക്കാരുണ്ട് എന്ന് തിരിച്ചറിയുക. നിരാശനാവാതാരിക്കൂ.
പിന്നെ മറ്റൊന്ന്: തനിമലയാളത്തില്‍ ഒരു ദിവസം പ്രസിദ്ധീകരിക്കുന്ന കൃതികളുടെ എണ്ണത്തില്‍ ഒരു നിബന്ധന വെച്ചാല്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് കൂടുതല്‍ വായിക്കാനും പ്രതികരിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നു.
കൂടുതല്‍ നല്ല കഥകള്‍ ഇനിയും പ്രതീക്ഷിച്ച് കൊണ്ട്,
സസ്നേഹം
അനംഗാരി.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

അരവിശിവ,

താങ്കളുടെ ഇതുവരെയുള്ള എല്ലാ പോസ്റ്റും ഞാന്‍ വായിച്ചിട്ടുണ്ട്‌... കാരണം ഞാന്‍ വളര്‍ന്ന സ്ഥലത്തെപറ്റി എഴുതുമ്പോള്‍.....മോഡല്‍ സ്കൂളിലും, ആര്‍ട്‌സ്സ്‌ കോള്ളേജിലും പഠിച്ചു വളര്‍ന്ന എനിക്ക്‌, താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ , എനിക്കു നഷട്ടപെട്ടു പോയ ആ പഴയ സുന്ദര കാലം ഒര്‍ത്തുപോകറുണ്ട്‌. സമയക്കുറവു കാരണം കമന്റ്‌ ചെയ്യാന്‍ സാധിക്കാറില്ല....എന്നു വെച്ച്‌ ആരും പോസ്റ്റ്‌ വായിക്കാറില്ലാ എന്നു വിചാരിക്കരുത്‌.... അടുത്ത ചെറുകഥ ഉടനെ പോരട്ടേ.....

Aravishiva said...

കമന്റിടുകയും വായിയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു......

കമന്റുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ഞാനങ്ങനെ അഭിപ്രായപ്പെട്ടത്.........സൈറ്റില്‍ സ്റ്റാറ്റ് കൌണ്ടറ് ഉപയോഗിയ്ക്കുന്നുണ്ട്..പോസ്റ്റിട്ടതിനു ശേഷം എത്ര പേര്‍ അതു വായിച്ചുവെന്നുള്ള വിവരം കൃത്യമായി കിട്ടിയിരുന്നു...

കമന്റിടമെന്നു നിര്‍ബ്ബന്ധമില്ല....പക്ഷേ പലര്‍ക്കും കഥകള്‍ വായിയ്ക്കാന്‍ താതപര്യമില്ല എന്നു കണ്ടപ്പോള്‍ അത്രയും സ്ട്രെയിനെടുത്ത് ഇനി കഥകള്‍ ഇടേണ്ട എന്നു തോന്നി....ഓര്‍മ്മക്കുറിപ്പുകളോ,കവിതയോ,ഹാസ്യമോ,സംഗീതമോ ഒന്നും ശ്രദ്ധിയ്ക്കപ്പെടാതെ പോയാലും വിഷമമില്ല......പക്ഷേ തിരുവനന്തപുരം എന്ന എന്റെ ക്യാന്‍‌വാസില്‍ ഞാനെഴുതുന്ന കഥകള്‍ക്ക് പിന്നില്‍ കൂടുതല്‍ സമയവും അദ്ധ്വാനവും ഞാന്‍ ചിലവഴിയ്ക്കുന്നുണ്ട്....അതിനു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെങ്കില്‍ അതിനുവേണ്ടി സമയം ചിലവഴിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക,അത്രയുമേ ഉദ്ദേശിച്ചുള്ളു......

ചെറിയൊരു നിരാശ എന്നെ വേദനിപ്പിച്ചപ്പോള്‍ വാക്കുകളിലൂടെ ഊര്‍ജ്ജം പകര്‍ന്ന ഇത്തിരിവെട്ടം,ഗന്ധര്‍വ്വന്‍,അനംഗാരി,ബിജോയ് മോഹന്‍...... എല്ലാവര്‍ക്കും എന്റെ നന്ദി.......

നിങ്ങള്‍ക്കൊക്കെ വേണ്ടി ശ്രീ പദ്മനാഭന്റെ കൃപയുണ്ടെങ്കില്‍ ഇനിയും കഥകള്‍ എഴുതാമെന്നു കരുതുന്നു....

ബ്ലോഗില്‍ നല്ല രചനകള്‍ അവഗണിയ്ക്കപ്പെടുന്നു എന്ന ഗൌരവമേറിയൊരു വിഷയം ചര്‍ച്ച ചെയ്തതിനും നന്ദി രേഖപ്പെടുത്തുന്നു....

.ബ്ലോഗില്‍ ധാരാളം നല്ല രചനകള്‍ ദിവസവുമുണ്ടാകുന്നുണ്ട്. പക്ഷേ പിന്മൊഴിയുടെ കോലാഹലത്തില്‍ പലതും വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു.ഒരു ബദല്‍ സംവിധാനം ഉണ്ടെങ്കില്‍ പല നല്ല രചനകള്‍ക്കും വായനക്കാരുണ്ടാവുമെന്നു തോന്നുന്നു.രചനകള്‍ അവയുടെ സ്വഭാവം അനുസരിച്ച് വേര്‍തിരിച്ചു കാണിയ്ക്കുന്ന(ഉദാഹരണത്തിന്‍ കവിത,ലേഖനം,ഹാസ്യം,കഥ.എന്നിങ്ങനെ) മറ്റൊരു ബ്ലോഗോ ഗ്രൂപ്പോ ഉണ്ടായാല്‍ മലവെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാം.ഡേറ്റിന്റെ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച ഇത്തരമൊരു സൂചിക എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്നു കരുതുന്നു.കഥയും കവിതയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതാത് സെക്ഷനില്‍പ്പോയി പുതിയ രചനകളുടെ ലിങ്കില്‍പ്പോകാനും അതു വായിയ്ക്കാനും കഴിയും.മലയാളം ബ്ലോഗ് പടര്‍ന്നു പന്തലിയ്ക്കുന്ന ഈയവസരത്തില്‍ അത്തരമൊരു സംരംഭത്തിന്റെ പ്രസ്ക്തി കൂടിയെന്നു തോന്നുന്നു.

നാമെല്ലാം നമ്മുടെ മറ്റു ജോലിത്തിരക്കുകള്‍ക്കും വ്യക്തിപരമായ കാര്യങ്ങള്‍ക്കിടയിലുമാണ്‍ ബ്ലോഗിങ്ങിനു വരുന്നത്. എപ്പോഴൊക്കെ ബ്ലോഗിങ്ങ് ചെയ്യാറുണ്ടെന്നു ചോദിച്ചാല്‍ വ്യക്തമായൊരുത്തരം പറയാന്‍ എല്ലാവര്‍ക്കും വിഷമമായിരിയ്ക്കും.അതുകൊണ്ടു തന്നെ പല നല്ല രചനകളും കാണാതെ പോകുവാനുള്ള സാധ്യതയുമേറെ..ആരെങ്കിലും നല്ലൊരു നിര്‍ദ്ദേശവുമായി വരുമെന്നു പ്രതീക്ഷിയ്ക്കുന്നു.ബ്ലോഗ് നല്ല രചനകളുടെ ഒരു അക്ഷയഘനിയാണെന്നു തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു.....


സ്നേഹപൂര്‍വ്വം......

അതുല്യ said...

അരവിശിവയ്ക്‌. ഈയ്യിടെയ്ക്‌ ഷാജു അലക്സിനോടും ഞങ്ങളെല്ലാം പറഞ്ഞിരുന്നു.(ആരെങ്കിലും ഒന്ന് ലിങ്കിടൂ), കമന്റ്‌ = താല്‍പര്യം എന്ന തോത്‌ കണക്കാക്കണ്ട. ലളിതമായി വായിച്ച്‌, അപ്പ്പ്പോ തന്നെ കമന്റിടുന്നവരാണിവിടെ അധികവും. അതു കൊണ്ട്‌ ഗഹനമായ ഒരു വായന ഇല്ലാതില്ല. അത്‌ ഒന്നുകില്‍ അപ്പോ തന്നെ അല്ലെങ്കില്‍ പിന്നീട്‌ വേണ്ടവര്‍ ചൂഴ്‌ന്നിറങ്ങി വായിയ്കാറുണ്ട്‌. എല്ലാരിലും കൂടുതല്‍ മണ്ണിനേ കുറിച്ച്‌ അറിവു നല്‍കുന്ന ചന്ദ്രേട്ടന്റെ ബ്ലോഗ്ഗ്‌ ഒന്ന് നോക്കു. പക്ഷെ ബ്ലോഗിനു പുറത്ത്‌ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ചന്ദ്രേട്ടന്‍ ഒരുപാട്‌ പ്രശംസ അര്‍ഹിയ്കാറുണ്ട്‌. അതു പോലെ ഉമേഷിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റിടാറില്ല. (തലയ്കകത്ത്‌ മസാല ഇല്ലാ എന്നുള്ളത്‌ വേറെ കാര്യം. പക്ഷെ അദ്ദേഹത്തിന്റെ ഒരുമാതിരിപ്പെട്ട എല്ലാ ബ്ലോഗിന്റെയും പ്രിന്റ്‌ എന്റെ അടുത്തുണ്ട്‌. ബന്ധു വീടുകളിലെ സന്ദര്‍ശനങ്ങളില്‍ ഈ വക കാര്യങ്ങള്‍ ഒരുപാട്‌ ഉപകരിയ്കാറുമുണ്ട്‌. അതു കൊണ്ട്‌ ബ്ലോഗ്ഗിന്റെ വിഷയം ചിലപ്പോ ചിലരില്‍ ഒരു സഡന്‍ സ്പാര്‍ക്കുണ്ടാക്ക്‌ ഉണ്ടാക്കുന്നുണ്ടാവില്ല,(പ്രതെയ്യ്കിച്ച്‌ ഒരു അടിയ്കോ/തര്‍ക്കുത്തരത്തിനോ ഒക്കെ) അല്ലെങ്കില്‍ അതിനെ കുറിച്ച്‌ എഴുതാനുള്ള ആശയദാരിദ്ര്യം ഒക്കെ ഇതിനു കാരണം ആവും. അതേ സമയം ഒരു ശ്രീജിത്തിന്റെ ഒരു മണ്ടത്തരം ഒരു പക്ഷെ താങ്കള്‍ പറഞ്ഞ ഓഫീസ്‌ തിരയ്കിനിടയിലെ പ്രെഷര്‍ റിലീസിനു (ഈയിടെയായി എനിക്ക്‌ ബ്ലോഗുമ്പോള്‍ ഇംഗ്ലീഷ്‌ അധികമായി വരുന്നു, ഇതിനു ഒരു പ്രതേയ്യ്യക തരം നാറ്റവുമുണ്ട്‌, ഇത്‌ ഒരു തീരാ വ്യാധിയാണോ ഡോക്ടര്‍?) ഒരു പാട്‌ ഉപകരിയ്കുന്നു. അത്രേ ഉള്ളു. നിങ്ങളുടെ വിഷമം അസ്ഥാനത്താണു. ഇനിയും എഴുതുക. നിര്‍ത്താതെ.

പിന്നെ ഒന്നു കൂടെയുണ്ട്‌, ഒറ്റ മൂലിയാണു. പ്രേക്ഷകരെ കൈയ്യിലെടുക്കുക എന്നൊക്കെ പറയുന്ന പോലെ, വായനക്കാരെ ബ്ലോഗിന്റെ തുടക്കത്തില്‍ തന്റെ പേജിലുടക്കി നിര്‍ത്തുക എന്ന ഒരു വിദ്യയുണ്ട്‌. അല്‍പം ചിലവുണ്ട്‌, ഒരു 500 ഡോളര്‍ അഡ്വവാന്‍സായി തന്ന് പേരു രജിസ്റ്റ്രര്‍ ചെയ്യുക.

Visala Manaskan said...

ചെറുകഥകള്‍ക്ക് പ്രിയക്കുറവുണ്ടെന്ന് തോന്നുന്നില്ല.

പിന്നെ, പണ്ടൊക്കെ ഒരുമാതിരി എല്ലാ പോസ്റ്റുകളും തന്നെ വായിച്ചിരുന്നവര് പലര്‍ക്കും ഇപ്പോള്‍ അങ്ങിനെയൊരു വായന ഇമ്പോസിബിള്‍ ആയി മാറിയിരിക്കുകയാണ്.

നമ്മുടെ ഒരു സാറ്റിസ്ഫാക്ഷനു വേണ്ടി അങ്ങ് എഴുതു മാഷെ. വായിക്കുന്നവര്‍ വായിക്കട്ടേ. എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.

കഥകള്‍ ഡീസന്റാവുന്നുണ്ട്..ആശംസകള്‍!

വിശ്വപ്രഭ viswaprabha said...

അരവിശിവാ, അരുതരുതേ!

ബ്ലോഗുകളില്‍ നാം നടത്തുന്ന സര്‍ഗ്ഗസൂതി ക്ഷണപ്രഭാചഞ്ചലമല്ല. വാരികകളിലും മറ്റും വന്നുപോകുന്ന സൃഷ്ടികളെപ്പോലെ ഒരൊറ്റനാള്‍ തെളിഞ്ഞുനിന്ന് ഈ ശലഭങ്ങള്‍ വീണടിയുന്നില്ല.

ഓരോ കഥയേയും മാത്രമല്ലാതെ മൊത്തം ബ്ലോഗിനെത്തന്നെ ഒരു ശില്‍പ്പമായിക്കണ്ടുനോക്കൂ.
ഏറെനാള്‍ കഴിയുന്നതിനുമുന്‍പേ മനസ്സിലാകും പഴകുംതോറും ലഹരിയേറുന്ന ഈ വീഞ്ഞെന്തേ പുളിക്കാത്തൂ എന്ന്.

പുറത്തുനിന്നും അകത്തുനിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു ബ്ലോഗാണ് നിന്റെ സ്വന്തം തിരുവനന്തപുരം. അത്രയ്ക്കൊന്നും കൂടുതല്‍ അടുത്തിടപഴകാഞ്ഞ ആ നഗരത്തിനെക്കുറിച്ചുള്ള കുറഞ്ഞ ഓര്‍മ്മകളെ ഇന്നെന്നില്‍ പുല്‍കിയുണര്‍ത്തുന്നത് അരവിശിവനാണ്. ഉറഞ്ഞുറഞ്ഞുപോയ ആ ഓര്‍മ്മകള്‍ നന്ദന്‍‌കോടിന്റെ ഗ്രാമ്യശീതളിമ പോലെ, തമ്പാനൂരിന്റെ നാഗരികധാര്‍ഷ്ട്യം പോലെ ഇപ്പോള്‍ വീണ്ടും എനിക്കുചുറ്റും പാറിക്കളിക്കുന്നു.

അവ അങ്ങനെത്തന്നെ ഇവിടെയൊക്കെ കളിച്ചുനടന്നോട്ടെ.

ഈ പട്ടത്തിന്റെ നൂലറ്റം ഞാന്‍ തിരിച്ചുതരില്ല.

അതു കഥയായി, കവിതയായി, കരകൌശലവും കൈക്കുറ്റപ്പാടുമൊക്കെയായി ഇവിടെയൊക്കെ പാറിനടന്നോട്ടെ.

Inji Pennu said...

വിശ്വേട്ടന്റെ ആ ഒരൊറ്റ കമന്റ് മനസ്സിലാക്കാന്‍ ശ്രമിച്ച് വട്ടാ‍യി ഈ പാവം കൊച്ച് ബ്ലോഗിങ്ങ് നിറുത്തുന്നാ തോന്നണേ. പാവം!
വിശ്വേട്ടാ..മാ നിഷാദാ! :-) ( ആ കട്ടി വാക്ക് മാത്രെ എനിക്ക് പകരം വെക്കാന്‍ അറിയൂ..)

Adithyan said...

അര്‍വിശിവാ,
എന്താണിത് കൊച്ചുകുട്ടികളെപ്പോലെ? :)
എഴുതാനുള്ളതൊക്കെ എഴുതൂ, കമന്റിനുവേണ്ടിയാവരുത് എഴുത്ത്. ഒരേ ശൈലിയില്‍ തന്നെ എഴുതണം എന്നൊന്നുമില്ല. ഇഷ്ടമുള്ളതെല്ലാം ശ്രമിച്ചു നോക്കൂ... ഇവിടെ ഓരോരുത്തരൊക്കെ എത്ര ബുദ്ധിമുട്ടിയാണ് സര്‍ഗ്ഗസൃഷ്ടി നടത്തുന്നതെന്ന് അറിയാമോ? പാതിരാത്രിക്ക് കുറുമിയും കൊച്ചു കുറുമികളും ഉറങ്ങിക്കഴിഞ്ഞ് ഒരു ബെഡ് ഷീറ്റ് തലവഴി വലിച്ചിട്ട് വെളിച്ചം പുറത്തു വിടാതെ (രണ്ടെണ്ണം വിട്ടിട്ട്) പാതിരാ കഴിഞ്ഞ് ഇരുന്ന് കഥകളെഴുതി നമ്മളെ പൊട്ടിച്ചിരിപ്പിച്ച ഒരു കുറുമേന്‍ന്നനെ അറിയാമോ? സ്വന്തമായി വരമൊഴിയില്ലാതിരുന്നിട്ട് വിഷ്വല്‍ ബേസിക്കില്‍ വരെ മലയാളം കമന്റുകള്‍ എഴുതിയ ഒരു ഗന്ധര്‍വ്വനെ അറിയാമോ? പ്രിന്ററിനുള്ള കേബിള്‍ വഴി ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്ത് കമന്റ് വായിച്ച് ചേകവന്മാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ;))
അതു കൊണ്ട് എഴുതാനുള്ളതൊക്കെ അങ്ങ് എഴുതൂ... വായിക്കാനുള്ളവര്‍ വായിച്ചോളും...

ഇഞ്ചിയേച്ചിയേ,
മാ നിഷാദാ അല്ലാ, മനീഷേ ദേ!
അങ്ങനെയാ കറക്ട്.

അഭയാര്‍ത്ഥി said...

ബ്ലോഗില്‍ ഒരസ്ഥിത്വമൊക്കെയുണ്ടെന്നറിയുമ്പ്പോളുള്ള പ്രജോദനം മുന്നോട്ടു പോകാന്‍ അത്യാവശ്യമാണ്‌ അല്‍പം ചിലര്‍ക്കെങ്കിലും.

ഞാന്‍ പണ്ടെഴുതിയ ഒരു കമന്റ്‌ ഓര്‍ത്തിരുന്നതിലൂടെ ആദിത്യന്‍ കാണിക്കുന്നത്‌ ഒരു ആത്മബന്ധം എല്ലാ ബൂലോഗരേയും ബന്ധിപ്പിക്കുന്നുണ്ടെന്നാണ്‌. പാപ്പാനും ഇന്ന്‌ എന്റെ ഒരു പഴയ കമെന്റിനെ പറ്റി അതുല്യയുടെ ബ്ലോഗില്‍ എഴുതിക്കണ്ടു.

ആദിത്യന്‌ നന്ദി. പാപ്പാനും

അരവിശിവ എന്റെ നെരൂദക്കവിതക്കിട്ട തമാശ കമന്റ്‌ എന്റെ മനസ്സില്‍ കിടക്കുന്നു. അപ്പോള്‍ എഴുതുക എന്നതാണ്‌ മുഖ്യം എന്ന്‌ അരവിശിവക്കും സകലമാന ബൂലോഗരുടേയും അറിവിലേക്കായി പറയട്ടെ. വിശ്വം സാര്‍ പറഞ്ഞതു പോലെ എഴുതിയതിന്റെ പ്രസക്തി പ്രിന്റഡ്‌ മേറ്റര്‍ പോലെ നശിക്കുന്നില്ല ബൂലോഗത്തില്‍. ഒരു സമാനഹൃദയന്റെ വായനയിലേക്ക്‌ എപ്പൊഴെങ്കിലും കടന്നു ചെന്നാല്‍ എടുത്ത പെയ്ന്‍ വ്യര്‍ത്ഥമായില്ലെന്ന്‌ ചുരുക്കം.

Aravishiva said...

കഥകളുടെ കുലപതിയെന്നൊക്കെ വിശേഷിപ്പിയ്ക്കാവുന്ന മുരളി മേനോന്‍ ചേട്ടനൊക്കെ എഴുതുന്ന ബ്ലോഗിലും ഞാന്‍ അധികം കമന്റുകള്‍ കണ്ടില്ല...ആ ഞാന്‍ പരാതിപറഞ്ഞത് വളരെ ബാലിശമാണെന്നോര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി..........തുടക്കക്കാരനെന്നു കരുതി ക്ഷമിയ്ക്കൂ.....ഞാനെന്റെ തന്നെ വില കുറച്ചുവോ എന്നൊരു സംശയം.......തളരാതെ പരാതികളില്ലാതെ ഇനിയുമെഴുതാമെന്നു എല്ലാവര്‍ക്കും വാക്കു തരുന്നു....സമയക്കുറവു കാരണം പേരെടുത്തു പറയുന്നില്ല,എല്ലാവരും പ്രീയപ്പെട്ടവര്‍......നന്ദി.....

Visala Manaskan said...

'തുടക്കക്കാരനെന്നു കരുതി ക്ഷമിയ്ക്കൂ.....ഞാനെന്റെ തന്നെ വില കുറച്ചുവോ എന്നൊരു സംശയം.......'

എന്തായിത് ചുള്ളാ. അങ്ങിനെയൊന്നും പറയേണ്ട. നമ്മള്‍ ബൂലോഗരെല്ലാവരും ചുട്ട ഫ്രന്‍സല്ലേയിഷ്ടാ.. വലുപ്പച്ചെറുപ്പങ്ങളില്ലാത്ത പരസ്പര സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും കൊടും ചങ്ങലയാല്‍ ബന്ധിച്ച ഒരു കൂട്ടം കൂടപ്പിറപ്പുകള്‍.

പിന്നെ ആദിയേ, ബ്ലോഗിങ്ങില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്യാന്‍ ഫാമിലിയെ നാട്ടില്‍ വിട്ട എന്നെ മറക്കരുതായിരുന്നു ..;)

(ചുമ്മാ പറഞ്ഞതാണേ.., സോനക്കങ്ങിനെ ഒരു അഭിപ്രായമുണ്ടെങ്കിലും..!)

Aravishiva said...

"നമ്മള് ബൂലോഗരെല്ലാവരും ചുട്ട ഫ്രന്സല്ലേയിഷ്ടാ.. വലുപ്പച്ചെറുപ്പങ്ങളില്ലാത്ത പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും കൊടും ചങ്ങലയാല് ബന്ധിച്ച ഒരു കൂട്ടം കൂടപ്പിറപ്പുകള്............................"

ഗുരുവേ, ഓഫീസിലെ തിരക്കുകാരണം അപ്പോള് മറുപടിയെഴുതാന് കഴിഞ്ഞില്ല......ബൂലോകത്തിലെ ഈ നല്ല കൂട്ടുകെട്ടുകളാണല്ലോ നമ്മളെയെല്ലാം വീണ്ടും ഇവിടേയ്ക്കു തന്നെ കൊണ്ടു വരുന്നത്..... എങ്കിലും സീനിയറും ഞാന് വളരെയേറെ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വിശാല് ഗുരുക്കളെയൊക്കെ കയറി ഫ്രണ്ടേ എന്നു വിളിയ്ക്കാനൊരു സങ്കോചം.....വിശാലന് ചേട്ടന്റേയും മറ്റും ബ്ലോഗ് വായിച്ച് ആവേശം മൂത്താണ് ബ്ലോഗറായതും....ആദ്യമായി ഞാന് കോമടിയെഴുതിയപ്പോള് വിശാല്ജി എന്റെ ഗുരുവാകുകയും ചെയ്തു.....

ഗുരുവിനെ കൂടാതെ ഞാനിഷ്ടപ്പെടുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ധാരാളം പേര് ഇനിയുമുണ്ട്....എല്ലാവരും ചുട്ട ഫ്രണ്ട്സ് അല്ലേ എന്നു പറഞ്ഞപ്പോള് സ്വര്ഗ്ഗം പിടിച്ചടക്കിയ സന്തോഷം..

നമുക്കീ സ്നേഹച്ചങ്ങല മുറിയാതെ നോക്കാം....

സ്നേഹപൂര്വ്വം.......

ടി.പി.വിനോദ് said...

കഥ നന്നായിരിക്കുന്നു അരവിശിവ...
ജീവിതത്തില്‍ നിന്നും നേരിട്ട് അക്ഷരപ്പെടുന്ന കഥാപാത്രങ്ങളാണ് നിങ്ങളുടേത്..
അഭിനന്ദനങ്ങള്‍...
ആശംസകള്‍...

അതുല്യ said...

ഡോണ്ട്‌ വറീ അരവീ...ഒക്കെ ശരിയാവും.

Aravishiva said...

ലാപുടേ :-) ബൂലോകത്തിന്റെ സ്വന്തം കവിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി....

അതുല്യേ :-) വിഷമമൊന്നുമില്ലെന്നേ....വളരെ നന്ദി.... :-)ദേ കണ്ടില്ലേ പുഞ്ചിരിച്ചത്...

Murali K Menon said...

മനസ്സിന്റെ വിലോല ഭാവങ്ങള്‍ പകര്‍ത്താന്‍ അരവിശിവ ഇഷ്ടപ്പെടുന്നു എന്നുള്ളത് തന്റെ ഉള്ളിന്റെയുള്ളിലെ സാഹിത്യകാരന്റെ കരുത്താണ്. അതോടൊപ്പം വേണു എടുത്തുപറഞ്ഞ ഒന്നു രണ്ടു കാര്യങ്ങളോട് ഞാന്‍ യോജിക്കുന്നു. ഒന്ന് കഥക്കിടയിലെ ചിത്രങ്ങള്‍, രണ്ട് കഥയുടെ മദ്ധ്യത്തില്‍ വന്ന ചെറിയൊരു ദൈര്‍ഘ്യം.... ഒരു പക്ഷെ അരവിയുടെ അടുത്ത കഥ ഇതിന്റെ ഒക്കെ മറുവാക്കായ്, പതിന്മടങ്ങ് ദൃഢമായ് പ്രത്യക്ഷപ്പെടും എന്ന വിശാസം എനിക്കുണ്ട്. അതിന് എഴുതിയതിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പോസ്റ്റ് ചെയ്യുക. അപ്പോള്‍ നമ്മള്‍ പലതും കഥയില്‍ നിന്ന് പിഴുതുകളയുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്തേക്കാം.. എന്നെ ആരും ഇങ്ങനെ ഉപദേശിക്കാത്തതിനാന്‍ ഞാന്‍ വായില്‍ തോന്നിയത് എഴുതിവിടുന്നു. നിങ്ങളതു സഹിക്കുന്നു.

Aravishiva said...

ഞാന്‍ വളരെയേറെ ബഹുമാനിയ്ക്കുന്ന മുരളിച്ചേട്ടന്‍ കഥയെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തിയതില്‍ എനിയ്ക്കുള്ള സന്തോഷം ആദ്യമേ അറിയിയ്ക്കട്ടെ...

കഥയില്‍ എഡിറ്റിങ്ങിനുള്ള പ്രാധാന്യത്തോട് നൂറു ശതമാനവും യോജിയ്ക്കുന്നു....ആദ്യത്തെ ചില വിമര്‍ശനങ്ങള്‍ക്ക് ശേഷം ഒരു മൂന്നു വട്ടമെങ്കിലും പിഴുതു മാറ്റലുകള്‍ നടന്നിട്ടുണ്ട്..അതാദ്യമേ ആവാമായിരുന്നുവെന്ന് അപ്പോള്‍ തോന്നി...ഇനിയും വേണ്ടി വരുമെന്നും മനസ്സു പറയുന്നു.അതുകൊണ്ട് അടുത്ത തവണ ധൃതി പിടിയ്ക്കാതെ നല്ലൊരു എഡിറ്റിങ്ങിനു ശേഷം മാത്രം പ്രസിധീകരിയ്ക്കാമെന്നു വാക്കു തരുന്നു...

മുരളിച്ചേട്ടന്റെ കഥകളില്‍ അത്തരമൊരു പ്രശ്നമുള്ളതായി എനിയ്ക്കു തോന്നിയില്ല.എങ്കില്‍ക്കൂടി അങ്ങനെ പറഞ്ഞതിലൂടെ കഥാകാരനുവേണ്ട അവശ്യം ഗുണങ്ങളിലൊന്നായ വിനയവും ചേട്ടന്‍ പ്രകടിപ്പിച്ചു.

മറ്റൊരു മീഡിയയ്ക്കുമില്ലാത്ത ചില പ്രത്യോകതകള്‍ ബൂലോകത്തിനുണ്ടെന്ന് സൂചിപ്പിച്ചോട്ടെ...കഥയായാലും കവിതയായാലും അതു സൂക്ഷ്മമായി വിലയിരുത്താന്‍ കെല്‍പ്പൂള്ള നല്ലൊരാസ്വാദകവൃന്ദം മലയാളം ബ്ലോഗിങ്ങിന്റെ പ്രത്യോകതയാണ്.പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ലഭിയ്ക്കും..സൃഷ്ടികളില്‍ മിനുക്കു പണികള്‍ വീണ്ടും വീണ്ടും നടത്തിക്കൊണ്ടേയിരിയ്ക്കാം...

ബൂലോകം നീണാള്‍ വാഴട്ടെ....

ഏറനാടന്‍ said...

ഞാനിവിടെയെത്തുവാനിത്തിരി വൈകിയതില്‍ ക്ഷമിക്കൂ. അരവിശിവയോടെനിക്കും പറയാനുള്ളത്‌, നിരാശപ്പെടാതെ ഇനിയും കഥകളെഴുതുക. ഈശ്വരന്‍ കനിഞ്ഞനുഗ്രഹിച്ച്‌ തരുന്ന കഴിവുകളെ നമ്മളായിട്ട്‌ നശിപ്പിക്കരുത്‌.

Aravishiva said...

ഏറനാടന്‍ ചേട്ടാ :-)വായിച്ചതിനും കമന്റിയതിനും നന്ദി...സര്‍ഗ്ഗസൃഷ്ടികള്‍ നടത്താനുള്ള കഴിവ് ഈശ്വരനായി തന്നതാണെന്നു തന്നെ ഞാനും വിശ്വസിയ്ക്കുന്നു..നിരാശപ്പെടാതെ ഇനിയുമെഴുതാമെന്ന് ഒരിയ്ക്കല്‍ക്കൂടി വാക്കു തരുന്നു...

Anonymous said...

നന്നായിരിക്കുന്നു. ദിവാ പറഞ്ഞതുപോലെ ആദ്യ കമന്റാണ്‌ കൂടുതല്‍ സ്പര്‍ശിച്ചത്‌.നന്ദന്‍ മേനോനെ മനോഹരമായി അവതരിപ്പ്പിച്ചിരിക്കുന്നു.
പിന്നെ അല്‍പം കൂടെ ശ്രദ്ധിച്ചിരുന്നേല്‍ ഇത്ര നീളമില്ലാതെയും ഒഴുക്കു നിലനിര്‍ത്തിക്കൊണ്ടും മനോഹരമാക്കാമായിരുന്നു. വിമര്‍ശനമല്ല ഒരു അഭിപ്രായമാണ്‌.

ഗൂഗിളിന്റെ പുതിയ പതിപ്പിനിയും പൂര്‍ത്തിയാകാത്തതിനാല്‍ ഞാന്‍ ഒരു "അനോണിയായി" കമന്റ്‌ പോസ്റ്റുചെയ്യുന്നതില്‍ ഖേദിക്കുന്നു.
www.paarppidam.blogspot.com

Aravishiva said...

s kumar :-)അഭിപ്രായങ്ങള്‍ക്ക് നന്ദി...അടുത്ത ചെറുകഥയ്ക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കാമെന്ന് കരുതുന്നു..വൈകല്യങ്ങളൊക്കെ കണ്ടുപിടിച്ച് തിരുത്താനതുപകരിച്ചേക്കും...

സ്നേഹപൂര്‍വ്വം...

Kiranz..!! said...

അരവീ..എന്തരപ്പീയിത് ? ഹൊ.ഹൊ.ഹൊ..ഒരു തിര്‍വന്തോരം കാരനെ കണ്ടപ്പോള്‍ എന്തൊരു തന്തോയം..! സ്വര്‍ണ്ണച്ചെപ്പില്‍ ഇട്ടു സൂക്ഷിച്ചു വക്കാന്‍ പറ്റിയ ഓര്‍മ്മയിലെ ഇവാനിയോസ് ദിനങ്ങളും അപ്പിവിളികളും ഒക്കെ വാളു വെച്ചു പുറത്തുവരുന്നു..അമ്മ പറഞ്ഞ കഥ വായിച്ചു,പാട്ടുകാര്‍ക്കിട്ടൊരു കുത്താണൊ അണ്ണാ..? :))

വല്യ കഥയിടെ ലിങ്ക് പ്രിയമുള്ള ലിങ്കായി ആഡിയിട്ടുണ്ട്..ഘനഗംഭീരന്‍ കമന്റ് ഉടന്‍ വരുന്നതായിരിക്കും..!

Aravishiva said...

കിരണ്‍സേ നന്ദി....എന്തര് പറയാന്‍ കിരണ്‍സേ...വാളു വയ്ക്കല്‍ നിര്‍ത്തിയോ?.ഏയ് പാട്ടുകാരെ കുത്താനോ?..എനിയ്ക്ക് പാടുന്നവരെ വല്യ ഇഷ്ടമാണ്...അടുത്ത പോസ്റ്റ് സംഗീതമാക്കണമെന്നു പറയാന്‍ തുടങ്ങിയിട്ട് കുറേയായി..ഇന്ന് അതിനു കഴിഞ്ഞേക്കുമെന്നു കരുതുന്നു...

സ്നേഹപൂര്‍വ്വം...

മേഘമല്‍ഹാര്‍(സുധീര്‍) said...

കഥ നന്നായി എഴുതിയിട്ടുണ്ട്‌. ഇതിലും നല്ല തലക്കെട്ട്‌ കണ്ടെത്താമായിരുന്നു എന്നു തോന്നുന്നു. തുടക്കത്തില്‍ എടുത്തെഴുതാന്‍,മാത്രം ആ ഗാനത്തിന്റെ വരികള്‍ക്ക്‌ അത്ര പ്രസക്തി ഉണ്ടൊ അരവി? കഥയുടെ അവസാനം നല്ല കൈയ്യടക്കം കാണിച്ചിരിക്കുന്നു.( അവസാന വരികള്‍ പ്രത്യേകിച്ച്‌).

Aravishiva said...

മേഘമല്‍ഹാറേ...അഭിപ്രായങ്ങള്‍ക്കു നന്ദി...‘ചന്ദനവളയിട്ട കൈകള്‍.....‘ആ വരികളാണ് മേനോനെ ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്..ആട്ടോഗ്രാഫില്‍ കുറിച്ചിട്ട വരികളിലും ചന്ദനവളയിട്ട കൈകളുടെ പരാമര്‍ശമുണ്ടായിരുന്നു...തുടക്കത്തിലൊഴിച്ച് ചന്ദനവളയിട്ട കൈകളുടെ പരാമര്‍ശം കഥയില്‍ വിരളമെങ്കിലും കഥയിലുടനീളം ചന്ദനഗന്ധമായി ആ വരികളുണ്ടായിരുന്നു..മേനോന്റെ മനസ്സിലും..പ്രണയം ചന്ദനഗന്ധമായി പരക്കുന്ന മറ്റൊരു പേര് മനസ്സില്‍ വരാതിരുന്നതുകൊണ്ടാണ് ആ പേര് സ്വീകരിച്ചത്..

ആദ്യത്തെ സംഗീത പോസ്റ്റ് കീര്‍ത്തനമായിരുന്നുവെങ്കില്‍ അടുത്തത് ലളിതഗാനമോ സിനിമാഗാനമോ ആക്കാനാണ് ശ്രമം...മേനോനെ വലച്ച ‘ചന്ദനവളയിട്ട കൈകള്‍’..അടുത്ത സംഗീത പോസ്റ്റായാല്‍ അത്ഭുതപ്പെടരുത്..ആ പാട്ട് ഒറിജിനലാണ്..മേനോനുവേണ്ടിയെങ്കിലും അതു പോസ്റ്റാമെന്നു കരുതുന്നു...